Wednesday, December 2, 2009

ഡിസംബറിന്റെ നഷ്ടം





ഡിസംബര്‍-ഉണരാന്‍ മടിക്കുന്ന പ്രകൃതി.മൂടല്‍മഞ്ഞാല്‍ ചുറ്റപ്പെട്ട് അന്തരീക്ഷമാകെ മരവിച്ചിരിക്കുന്നു.നിറഞ്ഞൊഴുകുന്ന തോടിന്റെ ശബ്ദം കേള്‍ക്കാം.അകലെ നിന്നുള്ള പള്ളിമണി മുഴങ്ങുന്നു.പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി കിടക്കാന്‍ തോന്നിപ്പിക്കുന്ന കുളിര്.അമ്മയുടെ വിളി കെട്ടാവും ഉണരുക.എങ്കിലും അത് കേട്ടില്ലെന്നു നടിച്ചു കമഴ്ന്നു കിടക്കും.
പത്രക്കാരന്റെ ബെല്ലടിയാണ്,തലയില്‍ ഒരു തോര്‍ത്തും ചുറ്റി പുള്ളിക്കാരന്‍ രാവിലെ തന്നെയെത്തി.തണുപ്പൊന്നും ഒരു പ്രശ്നമല്ലെന്ന് തോന്നും ആ പോക്ക് കണ്ടാല്‍.പണ്ടും ഇയാള് തന്നെയായിരുന്നു പത്രം കൊണ്ട് വന്നിരുന്നത്.
അന്ന്-എന്ന് വെച്ചാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്-ഞാനും ഒരു പത്ര വിതരണം സംഘടിപ്പിച്ചിരുന്നു.പക്ഷെ വീട്ടുകാരുടെ എതിര്‍പ്പ് മൂലം അത് നടന്നില്ല.
ഡിസംബറിലെ ദിനരാത്രങ്ങള്‍ക്ക് ഒരു ഉത്സവ പ്രതീതിയാണുള്ളത്. പ്രകൃതിയുടെ ആനന്ദം മനസ്സിനെയും സന്തോഷിപ്പിക്കും.നേര്‍ത്ത മഞ്ഞിന്റെ അകമ്പടിയോടെയുള്ള നിലാവെളിച്ചം,അത് ഡിസംബറിനു മാത്രമാവകാശപ്പെട്ടതാണ്.ആ രാത്രികളില്‍ വീടിനു വെളിയില്‍ നേര്‍ത്ത സംഗീതത്തിന്റെ അകമ്പടിയോടെ ആ മഞ്ഞിലങ്ങനെ ലയിച്ചി
രിക്കുന്നത് വല്ലാത്തോരനുഭൂതിയാണ് .അസുലഭമായി മാത്രം കിട്ടുന്ന മുഹൂര്‍ത്തം. (മഞ്ഞു കൊണ്ടാല്‍ അസുഖം വരുമെന്ന വീട്ടുകാരുടെ മുന്നറിയിപ്പ് വകവെയ്ക്കണ്ട). ഇതെല്ലം എന്റെ ഡിസംബറിന്റെ നഷ്ടങ്ങളാണ്.കഴിഞ്ഞ കാലങ്ങളിലെ നഷ്ട സ്മൃതികള്‍.ഇന്നതിന്റെ ഓര്‍മ്മകള്‍ എന്നെ നിര്‍വൃതിയണിയിക്കുന്നു . അന്ന് ഞാന്‍ ചിന്തിചിരുന്നുവോ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ദിനം വന്നെത്തുമെന്ന്?
കഴിഞ്ഞകാല സംഭവങ്ങള്‍ ആലോചിച്ചു ഞാനിരിക്കുമെന്ന്?നാളെകളില്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിക്കാറുണ്ട് .പക്ഷെ നാളെകള്‍ ഒരു മരീചികയായി തന്നെ തുടരുന്നതാണ് നല്ലത്.നാളെകളെ കുറിച്ചുള്ള പ്രതീക്ഷകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് തന്നെ.
പഴയകാലത്തിന്റെഓര്‍മ്മകളും നാളെയെക്കുറിച്ചുള്ളപ്രതീക്ഷകളും,ഇവ രണ്ടുമില്ലായിരുന്നുവെന്കില്‍ ജീവിതം എത്ര അര്‍ത്ഥശൂന്യമായിപോയേനെ.ഒരു നിമിഷം നാമൊന്നു ചിന്തിക്കുമ്പോള്‍ ,കഴിഞ്ഞു പോയത് എത്രയോ ദിനരാത്രങ്ങള്‍ ആണെന്ന് മനസ്സിലാവും.പക്ഷെ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നുവെങ്കില്‍ അത് നമ്മുടെ ഓര്‍മ്മകളില്‍ സജീവമായിരിക്കുന്നത് കൊണ്ടാണ്.
ഓര്‍മ്മകളിലെക്കൊരു തിരിഞ്ഞു നോട്ടം,അതെ നഷ്ടപ്പെട്ടു പോയ ആ കാലം -അത് തേടിയുള്ള യാത്ര.അകലെ നിന്നുള്ള മഴയുടെ ഇരമ്പത്തിനു കാതോര്‍ത്തു,നടന്നുപരിചയിച്ചവഴികളിലൂടെ

ഓര്‍മ്മകള്‍ തേടി,കുന്നിന്‍ പുറങ്ങള്‍ കയറിയിറങ്ങി,ജനിസ്മൃതികള്‍ തേടിയൊരു യാത്ര........